ഷീന ബോറ വധക്കേസ് ; മാപ്പുസാക്ഷി ശ്യാംവർ റായിക്ക് ജാമ്യം

മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും മാപ്പുസാക്ഷിയുമായ ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് റായി ജയിൽ മോചിതനാകുന്നത്. 2015 ഓഗസ്റ്റിൽ റായിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഷീന ബോറ കൊലക്കേസ് വെളിച്ചത്തുവന്നത്.

കേസിൽ ഇന്ദ്രാണിക്കും കൂട്ടുപ്രതി പീറ്റർ മുഖർജിക്കും യഥാക്രമം സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റായ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി ശരിവയ്ക്കുകയും വിവിധ ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.

ശ്യാംവർ റായ് പൊതുമാപ്പ് സാക്ഷിയാണെന്നും അദ്ദേഹത്തിന്‍റെ സുരക്ഷയുടെ ഭാഗമായി കേസ് തീർപ്പാക്കുന്നതുവരെ അദ്ദേഹത്തെ വിട്ടയക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ജാമ്യാപേക്ഷയെ എതിർത്തത്. ആയുധങ്ങൾ കൈവശം വച്ചതിന് 2015ലാണ് റായിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഷീന ബോറയുടെ അമ്മ ഇന്ദ്രാണി, ഇന്ദ്രാണിയുടെ ആദ്യ ഭർത്താവ് സഞ്ജീവ് ഖന്ന, റായ് എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതേതുടർന്നാണ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തത്.