ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ഷെല്ലി ഒബ്രോയ്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടി മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസറായ ഷെല്ലി ഒബ്രോയ് ആണ് എഎപിയുടെ മേയർ സ്ഥാനാർത്ഥി. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച ഷെല്ലി ബിജെപി ശക്തികേന്ദ്രത്തിൽ നിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒരു വനിതാ മേയറെ വേണമെന്ന് എഎപി തീരുമാനിച്ചതോടെ ഷെല്ലി ഒബ്രോയ്ക്ക് അവസരം ലഭിച്ചു. “ഡൽഹിയെ വൃത്തിയുള്ളതും തിളക്കമുള്ളതും ആക്കുക എന്നതാണ് എന്‍റെ മുൻഗണന. ഞങ്ങൾ ഡൽഹിയെ ഒരു സ്മാർട്ട് സിറ്റിയാക്കും.” ഷെല്ലി മാധ്യമങ്ങളോട് പറഞ്ഞു. ആലെ മുഹമ്മദ് ഇക്ബാലാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ആറ് തവണ എംഎൽഎയായ എഎപി നേതാവ് ഷൊയ്ബ് ഇഖ്ബാലിന്‍റെ മകനാണ് ഇഖ്ബാൽ. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചു- 17,000 ലധികം.

ഡിസംബർ എട്ടിന് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് എഎപി അധികാരത്തിലെത്തിയത്. ആകെയുള്ള 250 വാർഡുകളിൽ എഎപി 134 സീറ്റുകളും ബിജെപി 104 സീറ്റുകളും നേടി. കോണ്‍ഗ്രസ് 9 സീറ്റുകൾ നേടി. എഎപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.