കോഴിക്കോട്ട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

കാരശ്ശേരി പഞ്ചായത്തിലെ 1, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. 10 വയസുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചിക്കടകൾ, മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ വാർഡുകളിലും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

മലിനമായ വെള്ളത്തിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കടുത്ത പനി തുടങ്ങുന്നതോടെ രോഗം വഷളാകുന്നു. വയറിളക്കത്തിന് പുറമെ വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം തടയുന്നതിനുള്ള പ്രധാന മുൻകരുതൽ ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൈകൾ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എല്ലായ്പ്പോഴും അടച്ച് വെക്കുന്നുവെന്ന് ഉറപ്പാക്കുക.