ശിവസേന നേതാവ് കൊല്ലപ്പെട്ടു; വെടിവെച്ച രണ്ട് പേർ കസ്റ്റഡിയിൽ

അമൃത്സര്‍: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റ് മരിച്ചു. അമൃത്സറിൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരം.

വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

ആയുധങ്ങളുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അമൃത്സർ പൊലീസ് കമ്മീഷണർ അരുൺ പാൽ സിങ് പറഞ്ഞു. കൊലപാതകത്തെ ദൗർഭാഗ്യകരമായ സംഭവമെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി വിശേഷിപ്പിച്ചു.