കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവയ്പ് ; സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ വെടിവയ്പ്. വെടിവെപ്പിൽ ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്ത സി.ഐ.എസ്.എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സി.ഐ.എസ്.എഫ് ജവാൻ രഞ്ജിത് സാരംഗിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മ്യൂസിയത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജവാനാണ് വെടിയുതിർത്തത്. കൊൽക്കത്ത പോലീസ് ഒന്നര മണിക്കൂർ നീണ്ട ഓപ്പറേഷന് ശേഷമാണ് ജവാനെ അറസ്റ്റ് ചെയ്തത്. എന്താണ് വെടിവെപ്പിന് പ്രേരിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്ത്യൻ മ്യൂസിയത്തിൽ 15 റൗണ്ട് വെടിവെപ്പ് നടന്നതായി കൊൽക്കത്ത പോലീസ് അറിയിച്ചു. വൈകിട്ട് 6.30 ഓടെയാണ് കൊൽക്കത്ത പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ പോലീസ് മ്യൂസിയത്തിലേക്ക് ഇരച്ചുകയറി. വെടിയേറ്റ മറ്റൊരു ജവാന്‍റെ നില ഗുരുതരമായി തുടരുകയാണ്. 2019 ലാണ് സിഐഎസ്എഫ് ഇന്ത്യൻ മ്യൂസിയത്തിന്‍റെ സുരക്ഷ ഏറ്റെടുത്തത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാണ് ഇന്ത്യൻ മ്യൂസിയം.