മെക്സിക്കോയില്‍ വെടിവെയ്പ്പ്; മേയര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു  

മെക്‌സിക്കന്‍ സിറ്റി: മെക്സിക്കോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയും വെടിയേറ്റു മരിച്ചു. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്‍ഡോസയുള്‍പ്പെടെയുള്ള മറ്റുനഗരസഭാ അധികൃതരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ ഗ്യാങ്ങ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ച്ചയായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2006 ഡിസംബര്‍ മുതല്‍ 340000 കൊലപാതകങ്ങളാണ് മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. മെക്സിക്കന്‍ സര്‍ക്കാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണിത്.