ആശുപത്രികളില്‍ മരുന്ന് ക്ഷാമം തുടരുന്നു

കൊച്ചി: മരുന്നുകളുടെ ക്ഷാമം പരിഹരിച്ച് നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി പറയുമ്പോഴും സാധാരണക്കാർക്ക് മരുന്ന് ലഭിക്കുന്നില്ല. സർക്കാർ ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മരുന്നുകൾക്ക് ക്ഷാമമുണ്ട്. ജൂലൈ അവസാനത്തോടെ മരുന്ന് വിതരണം പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും കാര്യമായ മരുന്ന് സംഭരണം ഇതുവരെ നടത്തിയിട്ടില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രി വികസന ഫണ്ടിൽ നിന്ന് മരുന്ന് വാങ്ങാൻ അധികൃതർ ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും, ജീവൻരക്ഷാ മരുന്നുകളുടെയും ക്ഷാമം ഇപ്പോഴും നിലനിൽക്കുന്നു. പേവിഷബാധ, ടിടി, ലബോറട്ടറി മരുന്നുകൾ, ഓറൽ ആന്‍റിബയോട്ടിക്കുകൾ, കുത്തിവയ്പ്പ് കിറ്റുകൾ, അമോക്സിലിൻ എന്നിവയും ലഭ്യമല്ല.

ജനുവരിയിൽ പർച്ചേസ് ഓർഡർ നൽകി ഏപ്രിലിൽ ഡെലിവറി ചെയ്യുന്നതാണ് പതിവ് രീതി. എന്നാൽ ഈ വർഷം, മരുന്ന് വാങ്ങാൻ ജൂൺ അവസാന വാരത്തിലും ജൂലൈ ആദ്യ വാരത്തിലുമായാണ് ഓർഡറുകൾ നൽകിയത്. ഏഴ് മാസം മുൻകൂട്ടി കണ്ടാണ് നടപടി സ്വീകരിക്കേണ്ടത്. ടെൻഡർ ക്ഷണിച്ചും അനുമതി നൽകിയുമാണ് മരുന്ന് നിർമ്മിക്കുന്നത്. 2023 ഏപ്രിലിലേയ്ക്ക് വേണ്ട നടപടികൾ ഈ ഓഗസ്റ്റിൽ ആരംഭിക്കേണ്ടിടത്താണ് ഈ വർഷത്തെ മരുന്നിനായുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നത്. ടെൻഡർ ലഭിച്ച കമ്പനിക്ക് എത്രയും വേഗം മരുന്ന് വിതരണം ചെയ്യാൻ നിർദ്ദേശം നൽകിയാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.