സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാൻഡുകൾക്ക് ക്ഷാമം. വെയർഹൗസുകളിലെ മദ്യത്തിന്‍റെ സ്റ്റോക്ക് കുറഞ്ഞ് വരികയാണ്. ഇതോടെ വ്യാജമദ്യ വിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രതിദിനം 20,000 കെയ്സ് മദ്യമാണ് കേരളത്തിൽ വിൽക്കുന്നത്. നിലവിൽ വെയർഹൗസുകളിൽ രണ്ട് ലക്ഷം കെയ്സ് മദ്യം മാത്രമാണ് സ്റ്റോക്കുള്ളത്. വിൽപ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളിൽ നിന്നുള്ള പ്രതിദിന വരുമാനം 17 കോടിയിൽ താഴെയായി കുറഞ്ഞു. നേരത്തെ ഇത് 25 കോടിയിലധികം രൂപയായിരുന്നു.

വിലയേറിയ ബ്രാൻഡുകളുടെ സ്റ്റോക്ക് ഉണ്ടെങ്കിലും, ജനപ്രിയ ബ്രാൻഡുകളിൽ പലതും കിട്ടാനില്ല. എം.സി.ബി, ഹണീബി, ഓ.പി.ആര്‍, ഓ.സി.ആര്‍, ഓള്‍ഡ് മങ്ക് എന്നീ ബ്രാൻഡുകൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഉപഭോക്താക്കൾ പറയുന്നു. സർക്കാർ നിർമ്മിക്കുന്ന ജവാൻ റമ്മിന്‍റെ ഉൽപ്പാദനവും തുച്ഛമാണ്. ഒരു മാസത്തിലേറെയായി ക്ഷാമം നേരിടുന്നുണ്ടെന്നും എന്നാൽ ബുധനാഴ്ച മുതൽ ഇത് കൂടുതൽ രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നിലവിൽ വെയർഹൗസുകളിൽ ലഭ്യമായ സ്റ്റോക്ക് മാത്രമാണ് ഔട്ട്ലെറ്റുകളിൽ എത്തുന്നത്. പല ബ്രാൻഡുകളും ലഭ്യമല്ലാത്തതിനാൽ ഔട്ട്ലെറ്റുകളിലും തർക്കങ്ങൾ സാധാരണമാവുകയാണ്. കൊവിഡിന് ശേഷം ഉണ്ടായ വിലക്കയറ്റവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

മിക്ക മദ്യശാലകളിലും ഉത്പാദനം നിലച്ചു. ജനപ്രിയ ബ്രാൻഡുകളുടെ ഉൽപ്പാദനമാണ് ആദ്യം നിർത്തിയത്. മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്‍റെ വില വർദ്ധനവിന് ആനുപാതികമായി മദ്യത്തിന്‍റെ വില വർദ്ധിപ്പിക്കണമെന്നാണ് നിർമ്മാണ കമ്പനികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്പിരിറ്റിന്‍റെ വില ലിറ്ററിന് 64 രൂപയിൽ നിന്ന് 74 രൂപയായി ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് വിൽക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്‍റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള ശ്രമം വിജയിച്ചിട്ടില്ല. സ്പിരിറ്റ് വില വർദ്ധനവിന് പുറമെ വിറ്റുവരവ് നികുതിയെച്ചൊല്ലി ഡിസ്റ്റിലറി ഉടമകളും ബിവറേജസ് കോർപ്പറേഷനും തമ്മിലുള്ള തർക്കവും മദ്യ ഉൽപാദനം നിർത്താൻ കാരണമായി.