സിൽവർലൈൻ പദ്ധതിക്ക് വേണ്ടത് 108 ഹെക്ടര്‍ റെയില്‍വേ ഭൂമി

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അര്‍ധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ റെയിൽവേ ബോർഡിന് സമർപ്പിച്ചു. സിൽവർ അലൈൻമെന്‍റിൽ വരുന്ന റെയിൽവേ ഭൂമിയുടെയും റെയിൽവേ കെട്ടിടങ്ങളുടെയും റെയിൽവേ ക്രോസിംഗുകളുടെയും വിശദമായ രൂപരേഖ സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.

2020 സെപ്റ്റംബർ 9 നാണ് സിൽവർ ലൈൻ ഡിപിആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഡി.പി.ആർ പരിശോധിച്ച ശേഷം ബോർഡ് ഉന്നയിച്ച മറ്റെല്ലാ ചോദ്യങ്ങൾക്കും കെ-റെയിൽ നേരത്തെ മറുപടി നൽകിയിരുന്നു. കെ-റെയിലും സതേൺ റെയിൽവേയും റെയിൽവേയുടെ ഭൂമിയുടെയും ലെവൽ ക്രോസിംഗുകളുടെയും വിശദാംശങ്ങൾക്കായി സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടർന്ന് സിൽവർ ലൈനിനായി ഇപ്പോൾ ഏറ്റെടുക്കേണ്ട ഇന്ത്യൻ റെയിൽവേയുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ ബോർഡിന് സമർപ്പിച്ചു.

പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളിൽ സിൽവർ ലൈനിന് ഇന്ത്യൻ റെയിൽവേയുടെ ഭൂമി ആവശ്യമാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെയിൽവേ ഭൂമി ആവശ്യമുള്ളത്. ആകെയുള്ള 189.6 കിലോമീറ്റർ ദൂരത്തിൽ 108 ഹെക്ടർ റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടിവരും.