സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യാ​ഗ്രഹ സമരം 8 ദിവസങ്ങൾ പിന്നിട്ടു

വയനാട്: കാരക്കാമല മഠത്തിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര ആരംഭിച്ച സത്യാഗ്രഹം തുടരുകയാണ്. വെള്ളമുണ്ട പൊലീസ് മദർ സുപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. സിസ്റ്റർ ലൂസി കളപ്പുര കാരക്കാമലയിലെ എഫ്.സി.സി മഠത്തിന് മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ തുടങ്ങിയിട്ട് എട്ട് ദിവസമായി. തന്നെ മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളിലും വിവേചനത്തിലും പ്രതിഷേധിച്ചാണ് ലൂസി കളപ്പുര സമരം ആരംഭിച്ചത്. മഠത്തിൽ നിന്ന് ഭക്ഷണം നൽകുന്നില്ലെന്നും താമസിക്കുന്ന മുറിയുടെ വാതിൽ തകർത്തെന്നുമാണ് പരാതി. വെള്ളമുണ്ട പൊലീസ് മഠം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും സിസ്റ്ററുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. മദർ സുപ്പീരിയർ സത്യാഗ്രഹ സമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു.

“നാലു വർഷമായി ഞാൻ ഇതിനുവേണ്ടി പോരാടുകയാണ്. അവരോടുള്ള ശത്രുത കൊണ്ടോ വെറുപ്പുകൊണ്ടോ അല്ല. ഞാനിപ്പോഴും അത് പറയുകയാണ്. ഒരു മനുഷ്യവ്യക്തി, അല്ലെങ്കിൽ കൂട്ടത്തിൽ 40 വർഷം ജീവിച്ച ആളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഒരു ദിവസം കൊണ്ട് തീരുമാനമുണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതുകൊണ്ട് നിർബന്ധമായും ഭക്ഷണം സഹിതമുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റണം. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു സിസ്റ്റേഴ്സ് ഇവിടെയുണ്ടെങ്കിൽ അവരുടെയൊക്കെ ഉള്ളിലെ പ്രാർത്ഥന കൊണ്ടു കൂടിയായിരിക്കും എനിക്കിത്രയും ഊർജ്ജം കിട്ടുന്നത്. ഇതൊന്നും ആരോടും ചെയ്യാൻ പാടില്ല”. സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

ഇത് രണ്ടാം തവണയാണ് സിസ്റ്റർ ലൂസി കളപ്പുര മഠത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മ‌‌ഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവുണ്ട്.