‘സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരി യാത്രയയപ്പ്; കുടുംബത്തെ പിന്തുണച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: മരണവീട്ടിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോ എടുത്ത കുടുംബത്തെ പിന്തുണച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി. കോട്ടയം മല്ലപ്പള്ളി സ്വദേശിനി മറിയാമ്മ(95)യാണ് നിര്യാതയായത്. മരണവീട്ടിൽ ദുഃഖഭാവമില്ലാത്തതിൽ സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾക്ക് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്‍റെ അഭിപ്രായം പങ്കുവെച്ചത്.

മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ,

‘ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയയ്ക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം ഒരു വേർപാട് ആണ്, സങ്കടകരവും. എന്നാൽ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടത്.’

ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസമെന്നും അതിനാലാണ് പുഞ്ചിരിയോടെ യാത്രയാക്കിയതെന്നും കുടുംബാംഗമായ ഡോ. ഉമ്മൻ പി.നൈനാൻ പറ‍ഞ്ഞു. “മറിയാമ്മ അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്”. എന്നായിരുന്നു ഉമ്മൻ പറഞ്ഞത്. പരേതനായ വൈദികൻ പി.ഒ.വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ.