മരണാനന്തര ചടങ്ങിൽ ചിരിച്ച മുഖങ്ങൾ; സമൂഹ മാധ്യമങ്ങളിൽ വൈറൽ

കൊച്ചി: ശവസംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾ ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ (95) മൃതദേഹത്തിന് അരികിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങൾ ചിരിച്ച് നിന്ന് ചിത്രം പകർത്തിയത്. എന്നാൽ മരണ വീട്ടിലെ ദുഃഖഭാവമില്ലാത്ത മുഖങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ കുടുംബാംഗങ്ങൾക്കെതിരെ ശക്തമായ വിദ്വേഷ പരാമർശങ്ങൾ ഉണ്ടായി.

ചില കമന്‍റുകൾ ഇങ്ങനെയായിരുന്നു, ‘ഇത് നടുവിലുള്ള ഒരു ജൻമദിന കേക്ക് അല്ലെന്ന് ആരെങ്കിലും ഇവരോട് പറയുമോ?’, എല്ലാവരും ഇത്തിരി ഗ്യാപ് ഇട്ടിട്ടായാലും പിന്നാലെ വരുമെന്നേ…..! വരാതെവിടെ പോകാനാ, അപ്പോള്‍ അടുത്ത ഫോട്ടോഷൂട്ട് അവിടെവച്ചാകാം… തല്‍ക്കാലം ബൈ……!’, എന്നാലും ദുഃഖമുള്ള ഒരു മുഖം പോലും ഇതില്‍ കാണാനില്ലല്ലോ…’, ‘ചാമ്പിക്കോ മ്യൂസിക് കൂടി ഇടാമായിരുന്നു’, കമന്‍റുകൾ ഇങ്ങനെ പോകുന്നു.

എന്നാൽ ഇത്തരത്തിലൊരു ചിത്രം പകർത്തിയ കുടുംബത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളും ചിലർ പങ്കുവെച്ചു. അക്കൂട്ടത്തിൽ എഴുത്തുകാരി ശാരദക്കുട്ടിയും ഉണ്ടായിരുന്നു. “കഴിഞ്ഞ ദിവസം, എന്‍റെ മക്കൾ എന്‍റെ അടുത്തിരുന്ന് ഞാൻ മരിച്ചാൽ കരയുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ, എനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. അവരെ ആശ്വസിപ്പിക്കാൻ കഴിയില്ലെന്ന് കരുതി ഞാൻ വീണ്ടും വീണ്ടും കരഞ്ഞു. അവർ കരയാതിരിക്കാൻ ഞാനെന്തു ചെയ്യും ? അവർ കരയാതിരിക്കാൻ ഞാൻ എന്‍റെ ജീവിതകാലം മുഴുവൻ ജീവിച്ചു. അപ്പോഴാണ് ഈ ചിത്രം പുറത്തുവന്നത്.
എന്‍റെ മരണവും ഈ ചിത്രത്തിലെ പോലെ തന്നെ ആയിരിക്കണം. അമ്മ സുഖമായി ജീവിക്കുകയും സംതൃപ്തയായി മരിക്കുകയും ചെയ്തതിൽ സന്തോഷിക്കാൻ എന്‍റെ മക്കൾക്ക് കഴിയണം. അവർ ചിരിച്ചുകൊണ്ട് എന്നെ പറഞ്ഞയക്കണം.
ഇതൊരു മാതൃകയാണ്. നല്ല ആശയമാണ്, ശാരദക്കുട്ടി കുറിച്ചു.