സോഫ്റ്റ്‍വെയര്‍ തകരാര്‍; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയല്‍ നീക്കം സ്‍തംഭിച്ചിട്ട് നാലാം ദിവസം

തിരുവനന്തപുരം: സോഫ്റ്റ്‌വെയർ തകരാർ മൂലം സംസ്ഥാനത്ത് ഓൺലൈൻ ഫയൽ നീക്കം നിർത്തിവച്ചിട്ട് നാല് ദിവസമാകുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചതായി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ പറയുന്നു, പക്ഷേ ഡിജിറ്റൽ ഫയലുകൾ തുറക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ തകരാറിലായ സോഫ്റ്റ്‌വെയർ ഇപ്പോഴും അതെ അവസ്ഥയിലാണ്. സാങ്കേതിക തകരാർ വിവിധ വകുപ്പുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇതാദ്യമായാണ് സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം സോഫ്റ്റ്‌വെയർ തകരാർ മൂലം ഇത്രയും ദിവസമായി തടസ്സപ്പെടുന്നത്. വിവരങ്ങൾ സംഭരിച്ച സെർവറിലെ ഹാർഡ് വെയർ തകരാറാണ് പ്രശ്നത്തിന് കാരണമായത്.

 സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്.  സോഫ്റ്റ് വെയറിന്‍റെ പുതിയ പതിപ്പിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസം ഫയൽ നീക്കം ചെയ്യൽ തടസ്സപ്പെട്ടിരുന്നു. സർക്കാർ കണക്ക് പ്രകാരം ഒരു ദിവസം കുറഞ്ഞത് 30,000 ഫയലുകളെങ്കിലും സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിദിനം 1500 പുതിയ ഫയലുകളാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽ വരെ സെക്രട്ടേറിയറ്റിലെത്തും.