ഭീകരാക്രമണത്തിൽ പരുക്കേറ്റ സോമാലിയക്കാരെ സൗദിയിൽ എത്തിച്ചു; ചികിത്സ നൽകും

റിയാദ്: ഭീകരാക്രമണത്തിൽ പരിക്കേറ്റ ആറ് സൊമാലിയക്കാരെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ എത്തിച്ചു. മൊഗാദിഷുവിലെ ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ സൊമാലിയക്കാരെ ചികിത്സിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് ഇവരെ കൊണ്ടുവന്ന വിമാനം ലാൻഡ് ചെയ്തത്. റിയാദിൽ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്‍റർ (കെ.എസ്. റിലീഫ്), ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ സൊമാലിയൻ അംബാസഡർ സലിം മാവ് ഹാജി എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

റോയൽ കോർട്ടിലെ ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അൽ-റബീഹ് സൽമാൻ രാജാവിന്‍റെ ഉദാരമായ നിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞു. സൽമാൻ രാജാവിന്‍റെ പ്രതികരണത്തിനും പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനുള്ള സംഘടിതമായ ശ്രമത്തിനും സൊമാലിയൻ അംബാസഡർ നന്ദി അറിയിച്ചു.