ശ്രീനിവാസൻ വധം; മുൻ എസ്‍ഡിപിഐ സംസ്ഥാന ഭാരവാഹി അറസ്റ്റിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ എസ്ഡിപിഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സമീർ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. കൊലപാതകത്തിനുള്ള ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സമീർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും, തലേ ദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലിക്ക് പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അമീർ അലിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ശ്രീനിവാസൻ വധക്കേസിൽ മറ്റൊരു പ്രതിയും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കേസിലെ 37-ാം പ്രതിയായ ബഷീറാണ് അറസ്റ്റിലായത്. ഇയാൾ പാലക്കാട് വെണ്ണക്കര സ്വദേശിയാണ്. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും തലേദിവസം ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ ബഷീറിന് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം ബഷീർ ഒളിവിൽ പോയതോടെ അറസ്റ്റ് നീണ്ടുപോകുകയായിരുന്നു. 

ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖും നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതക പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.