ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്‍റ് രാജ്യം വിടുകയും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അനിശ്ചിതകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ ബുധനാഴ്ച രാവിലെയാണ് രാജ്യം വിട്ടത്. അദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും മാലിദ്വീപിലേക്ക് കടന്നിരുന്നു.

അതേസമയം, രാജപക്സെ രാജ്യം വിട്ടെന്ന വാർത്തയെ തുടർന്ന് രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. വിക്രമസിംഗെയുടെ വീടിന് മുന്നിൽ വൻ ജനാവലി പ്രതിഷേധവുമായി തടിച്ചുകൂടി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിൽ കയറാൻ ശ്രമിച്ചവർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.