ശ്രീലങ്കന്‍ പട്ടാളം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ആദ്യ സംഭവം

കൊളംബോ: പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ ശ്രീലങ്കൻ സൈന്യം വെടിയുതിർത്തു. പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്ന വിസുവാമുഡുവിലാണ് സൈന്യം വെടിയുതിർത്തത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ഇതാദ്യമായാണ് ജനങ്ങളുടെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ് ഉണ്ടാകുന്നത്. സൈന്യവും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും മൂന്ന് സൈനികരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇതുവരെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.

സൈന്യത്തിന് നേരെ കല്ലേറുണ്ടായെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും ഇതേ തുടർന്നാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കേണ്ടി വന്നതെന്നും സൈന്യം പറയുന്നു.