ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കും വരെ വസതികളില്‍ തുടരും; പ്രക്ഷോഭകര്‍

കൊളംബോ: സ്ഥാനമൊഴിയുന്നത് വരെ ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ തുടരുമെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു. ‘പ്രസിഡന്‍റ് രാജിവയ്ക്കണം, പ്രധാനമന്ത്രി രാജിവയ്ക്കണം, സർക്കാർ ഒഴിയണം’തുടങ്ങിയ കാര്യങ്ങൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നവർ മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ചത്തെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈ 13ന് രജപക്സെ സ്ഥാനമൊഴിയുമെന്ന് പാർലമെന്‍ററി സ്പീക്കർ സൂചന നൽകി. വിക്രമസിംഗെയും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, രാജപക്സെ രാജ്യം വിട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നിരുന്നാലും, കിംവദന്തികളെ കാറ്റിൽ പറത്തിക്കൊണ്ട് പാചക വാതക വിതരണം ഉറപ്പാക്കാനുള്ള ഒരു അജ്ഞാത ഉറവിടത്തിൽ നിന്നുള്ള നിർദ്ദേശവുമായി രജപക്സെ വീണ്ടും രംഗത്തെത്തി. പാചക വാതക ക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് 3,700 മെട്രിക് ടൺ പാചക വാതകം ലഭിച്ചതിന് പിന്നാലെയാണിത്.

ആയിരക്കണക്കിന് പ്രതിഷേധക്കാർ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും വസതികളിലേക്ക് ഒഴുകിയെത്തി. പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറി പ്രധാനമന്ത്രിയുടെ കൊളംബോയിലെ വീടിന് തീയിടടുകയും ചെയ്തു.