സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരോധിത രാജ്യദ്രോഹ സംഘടനയ്ക്കെതിരെ മറ്റ് സംസ്ഥാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തണുത്ത സമീപനമാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾക്കും അവിഹിത സഖ്യത്തിനും പകരമാണ് ഇതെന്ന് ഉറപ്പാണ്. നിയമം അനുസരിച്ചുള്ള നടപടി മതിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനാണ് പോപ്പുലർ ഫ്രണ്ടിനെ വിലക്കിയത്. 

പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ റെയ്ഡ് ചെയ്യാനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറല്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട കാര്യമില്ലെന്ന സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെയും നിലപാടിനൊപ്പം ഇത് വായിക്കണം.” – കെ. സുരേന്ദ്രൻ പറഞ്ഞു.