സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിൽ, സർക്കാർ ധവളപത്രം പുറത്തിറക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനം വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഫർ സോൺ കൈകാര്യം ചെയ്യുന്ന സർക്കാർ രീതി തെറ്റാണ്. സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന്‍റെ പര്യായമാണ് ഈ പ്രശ്നം. ഭരണഘടനയെ അപമാനിച്ചതിനാണ് സജി ചെറിയാൻ രാജിവെച്ചത്. സ്വയം തീരുമാനിച്ച രാജിയല്ല, മറിച്ച് രാജിവെക്കേണ്ടി വന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു.

സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഇപ്പോൾ എന്ത് മാറ്റമാണ് സംഭവിച്ചത്? കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. സജി ചെറിയാനും വിചാരധാരയിൽ പറഞ്ഞ അതേ കാര്യം തന്നെയാണ് പറഞ്ഞത്. ഗോൾവാൾക്കറുടെ ആശയം അവതരിപ്പിച്ച സജി ചെറിയാൻ തെറ്റല്ലേ ചെയ്തത്? അതിനർത്ഥം സി.പി.എം ആർ.എസ്.എസ് ആശയത്തോട് യോജിക്കുന്നു എന്നല്ലേ?

ആർഎസ്എസ് പറഞ്ഞതും സജി ചെറിയാന്‍റെ പ്രസംഗവും ഒന്നുതന്നെയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് സി.പി.എമ്മിനും സർക്കാരിനും ഉള്ളത്. ഗവർണറെയും മുഖ്യമന്ത്രിയെയും വിശ്വസിക്കാൻ കഴിയില്ല. പിടിച്ച് വെക്കും എന്ന് പറഞ്ഞ ഗവർണർ എവിടെ? മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പാലമാണ് ബി.ജെ.പി നേതാക്കൾ. എല്ലാം രണ്ടുപേരും ഒരുമിച്ചാണ് ചെയ്യുന്നത്. പരസ്പരം ഒരു വഴക്കുമില്ല. ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.