കേന്ദ്രം കൂട്ടിയ ബസുകളുടെ ഫിറ്റ്‌നെസ് ഫീസിന് സ്റ്റേ; 1000ത്തിൽ നിന്ന് ഉയർത്തിയത് 13,500ലേക്ക്

ന്യൂഡല്‍ഹി: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തിയത് മരവിപ്പിച്ചു. ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉയർന്ന ഫീസ് ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം.

പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഫീസ് വർദ്ധിപ്പിച്ചത്. സർക്കാർ തീരുമാനം കോടതി അംഗീകരിച്ചാൽ ബാക്കി തുക ബസുടമകൾ നൽകേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം വാങ്ങിയ ശേഷമാണ് ഇളവ് നൽകുന്നത്.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കാരവാനുകളുടെ ത്രൈമാസ നികുതി നിരക്ക് മോട്ടോർ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. ഇത് 1,000 രൂപയിൽ നിന്ന് 500 രൂപ ആകും. 2022 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. കാരവാനുകൾക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്‍റെ വിശദാംശങ്ങൾ ടൂറിസം ഡയറക്ടർ നൽകണം.