യുഎസ് കേന്ദ്രബാങ്ക് നീക്കത്തിൽ ഓഹരി വിപണി പ്രതിസന്ധിയിൽ

കൊച്ചി: സാമ്പത്തിക മേഖലയിലെ മരവിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻനിര രണ്ടാം നിര സ്റ്റോക്കുകളിൽ ലാഭം എടുക്കുന്നതിനും വിൽക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങൾ കാണിച്ച തിടുക്കം വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. കഴിഞ്ഞയാഴ്ച സെൻസെക്സ് 1,027 പോയിന്‍റും നിഫ്റ്റി സൂചിക 302 പോയിന്‍റും ഇടിഞ്ഞിരുന്നു.

9,000 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച ആഭ്യന്തര, വിദേശ ഫണ്ടുകൾ വിൽപ്പന നടത്തിയത്‌. ആഗോളതലത്തിൽ, ധനകാര്യസ്ഥാപനങ്ങൾ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചത്‌ യു എസ്‌‐യുറോപ്യൻ മാർക്കറ്റുകളെ മാത്രമല്ല ഏഷ്യൻ ഓഹരി ഇൻഡക്‌സുകളെയും പിടിച്ചുകുലുക്കി. യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് വീണ്ടും ഉയർത്താൻ തയ്യാറെടുക്കുമ്പോൾ നിക്ഷേപകർക്ക് ഉറക്കം നഷ്ടപ്പെടുകയാണ്.

ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌.യു.എൽ, ഡോ: റെഡീസ്‌, സൺ ഫാർമ്മ, ആർഐഎൽ, എച്ച്ഡിഎഫ്സി, എംആന്‍റ്എം എന്നീ മുൻനിര ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആർഐഎൽ, ഇൻഡസ് ബാങ്ക്, ടാറ്റ സ്റ്റീൽ, മാരുതി, എയർടെൽ എന്നിവയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു.