പുതുവത്സരാഘോഷങ്ങള്‍ അതിരു കടന്നാൽ കര്‍ശന നടപടി: എഡിജിപി

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരു കടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആഘോഷ കേന്ദ്രങ്ങളിൽ എത്തിയാൽ ഇവരെ കരുതൽ തടങ്കലിലാക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു. ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കും. ചട്ടലംഘനം ഉണ്ടായാൽ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുക്കും.

കോവളം, ഫോർട്ടുകൊച്ചി തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന എല്ലാ പുതുവത്സരാഘോഷങ്ങൾക്കും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മഫ്തിയും യൂണിഫോമും ധരിച്ച നിരവധി പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഹോട്ടലുടമയും നിയമനടപടികൾ നേരിടേണ്ടിവരും. നമുക്ക് ആഘോഷങ്ങൾ വേണം. പക്ഷേ, അതിരുകടന്ന് പോകരുതെന്ന് എഡിജിപി പറഞ്ഞു.