ഐഐടി ഹോസ്റ്റലിൽ വിദ്യാർഥിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി

ഖരഗ്പൂർ: ഖരഗ്പൂരിലെ ഐഐടിയിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ്  മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഫയ്സാൻ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ് ഫയ്സാൻ എന്ന് സ്ഥിരീകരിച്ചു. 

അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയാണ് ഫയ്സാന്റെ മരണവാർത്തട്വീറ്റ് ചെയ്തത്. മിടുക്കനായ വിദ്യാർഥിയായിരുന്നു ഫയ്സാനെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അടുത്തടുത്ത മാസങ്ങളിലായി ഒന്നിലേറെ ആത്മഹത്യകളാണ് രാജ്യത്തെ ഐഐടികളിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. 

സെപ്റ്റംബർ 15 ന് മദ്രാസ് ഐഐടിയിൽ എയ്റോസ്പെയ്സ് എഞ്ചിനീയറിങ് വിദ്യാർഥി ജീവനൊടുക്കിയിരുന്നു. സെപ്റ്റംബർ 17 ന് ഐഐടി ഗുവാഹത്തിയിൽ മലയാളിയായ സൂര്യനാരായൺ പ്രേംകിഷോറും ജീവനൊടുക്കിയിരുന്നു. സെപ്റ്റംബറിൽ ഹൈദരാബാദ്, കാൺപൂർ ഐഐടികളിൽ നിന്നായി രണ്ട് ആത്മഹത്യാക്കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.