വിദ്യാഭ്യാസ വകുപ്പിനെതിരെ പരാതിയുമായി ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികൾ

പാലക്കാട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അപ്പീൽ അനുവദിച്ചതിൽ വിവേചനം കാണിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ആലത്തൂർ ഗുരുകുലം സ്കൂളിലെ വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പാലക്കാട് ജില്ലയിൽ നിന്ന് ഈ വർഷം 180 അപ്പീൽ അപേക്ഷകളാണ് ഉള്ളത്. അപ്പീലിലൂടെ 18 പേർക്ക് മാത്രമാണ് സംസ്ഥാന തലത്തിൽ അർഹത ഉണ്ടായിരുന്നത്. ഒരു ജില്ലയിൽ നിന്ന് 10 ശതമാനം മാത്രം അപ്പീൽ അനുവദിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നയമാണ് ഇതിന് കാരണം. എന്നാൽ എന്തിനാണ് ഈ പിടിവാശിയെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. ചില ജില്ലകളിൽ 10 ശതമാനത്തിലധികം അപ്പീൽ അനുവദിച്ചതായും വിദ്യാർത്ഥികൾ ആരോപിച്ചു.

എന്നാൽ പരാതികൾ ഒഴിവാക്കാൻ നല്ല ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും എല്ലാ അപ്പീലുകളും പരിഗണിക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മത്സരങ്ങളുടെ സമയക്രമം പാലിക്കേണ്ടത് പ്രധാനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. എന്നാൽ, ഇതും വിദ്യാർത്ഥികൾ എതിർത്തു.
യോഗ്യതകൾ ഉണ്ടായിട്ടും അപ്പീൽ അനുവദിക്കാത്തത് കുട്ടികളുടെ കഴിവിനെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് വിദ്യാർത്ഥികൾ വിമർശിച്ചു.