ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വെച്ച് നാട് വിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളത്ത് ആന പാപ്പാൻമാരാകാൻ വേണ്ടി കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ.

പുലർച്ചെ അഞ്ച് മണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ കുന്നംകുളത്ത് നിന്ന് ബസിൽ കയറിയ കുട്ടികൾ തെച്ചിക്കോട്ടുകാവിനടുത്ത് പേരാമംഗലത്ത് ബസ് ഇറങ്ങിയതായാണ് വിവരം. ഇവിടെയെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കണ്ട് രാത്രിയിൽ ബസിൽ കയറുകയായിരുന്നു. 

പഴഞ്ഞി സ്കൂളിലെ വിദ്യാർത്ഥികളായ അരുൺ, അതുൽ കൃഷ്ണ ടി.പി, അതുൽ കൃഷ്ണ എം.എം എന്നിവർ ഇന്നലെ വൈകുന്നേരമാണ് കത്തെഴുതി വെച്ച ശേഷം സ്ഥലം വിട്ടത്. തങ്ങളെ അന്വേഷിച്ച് വരരുതെന്നും മാസത്തിലൊരിക്കൽ വീട്ടിൽ വരുമെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.