കര്‍ഷകരെ സഹായിക്കാൻ ആപ്പിള്‍ കയറ്റി അയക്കുന്ന ഡ്രോണുകളുടെ പരീക്ഷണം വിജയകരം

ഹിമാചൽ പ്രദേശ്: ഡ്രോൺ വഴി പല ചരക്കുകളും വേഗത്തിൽ എത്തിക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ആപ്പിൾ ഇതുപോലെ ആകാശമാര്‍ഗം കയറ്റി അയച്ചാൽ എങ്ങനെയിരിക്കും? ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ അത്തരമൊരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കിന്നൗർ ജില്ലയിലെ രോഹൻ കാണ്ഡ ഗ്രാമത്തിലാണ് ഡ്രോൺ ഉപയോഗിച്ച് 20 കിലോ ആപ്പിൾ പെട്ടികൾ കയറ്റി അയച്ചത്.

ഡ്രോൺ ടെക്നോളജി സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ച് വെഗ്രോ ആപ്പിൾ സ്റ്റോറേജ് ഏജൻസി ആറ് മിനിറ്റിനുള്ളിൽ തോട്ടത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പ്രധാന റോഡിലേക്ക് ബോക്സുകൾ എത്തിച്ചു.

പ്രദേശത്തെ ആപ്പിൾ കർഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രോഹൻ കാണ്ഡയിലേക്ക് റോഡ് ഗതാഗതം സാധ്യമല്ല. ആപ്പിൾ പെട്ടികളുമായി മണിക്കൂറുകളോളം നടന്നാൽ മാത്രമേ വാഹനം കിട്ടൂ. ചെലവും കൂടുതലാണ്. ഇതിനെല്ലാം പരിഹാരമാണ് ഡ്രോൺ പദ്ധതി. അടുത്ത സീസണോടെ ഒരേ സമയം 200 കിലോ ആപ്പിൾ കയറ്റുകയാണ് ലക്ഷ്യമെന്ന് വെഗ്രോയുടെ ചുമതലയുള്ള ദിനേശ് നേഗി പറഞ്ഞു. കിന്നൗറിലെ 10,924 ഹെക്ടറിലാണ് ആപ്പിൾ കൃഷി ചെയ്യുന്നത്.