മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യനിരക്ക് വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ കോളേജുകളിൽ നിന്ന് റിപ്പോർട്ട് തേടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മഹത്യ ചെയ്തു, എത്ര പേർ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു, പി.ജി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജോലി സമയം, പ്രതിവാര അവധി ദിവസങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കമ്മീഷൻ തേടിയിട്ടുണ്ട്. ഒക്ടോബർ ഏഴിനകം വിവരങ്ങൾ ലഭ്യമാക്കണം.

എൻ.എം.സി റാഗിംഗ് വിരുദ്ധ സമിതി ചെയർമാൻ ഡോ.അരുണ വി.വാണികറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് റിപ്പോർട്ട് തേടാൻ തീരുമാനിച്ചത്. മെഡിക്കൽ കോളേജുകളിലെ എല്ലാ ആത്മഹത്യകളും റാഗിംഗ് മൂലമല്ല. എന്നിരുന്നാലും, റാഗിംഗും ഇതിന്‍റെ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സമിതി നിരീക്ഷിച്ചു.

മാതാപിതാക്കളുടെ പരാതികൾ ഇതിന് തെളിവാണ്. റാഗിംഗുമായി ബന്ധപ്പെട്ട പരാതികൾ antiragging@nmc.org.in വെബ്സൈറ്റ് വഴി നൽകാം. ഹോസ്റ്റലുകൾ, കാന്‍റീനുകൾ, ക്ലാസ് മുറികൾ, ലൈബ്രറികൾ, പ്രഭാഷണ ഹാളുകൾ, കാമ്പസിലെ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത് പ്രദർശിപ്പിക്കണമെന്ന് എന്‍.എം.സി നിർദ്ദേശം നൽകി.