മൂന്നരവർഷമായിട്ടും ശമ്പളപരിഷ്കരണമില്ലാതെ സപ്ലൈകോ

കോഴിക്കോട്: സപ്ലൈകോയിലെ സ്ഥിരം, താൽക്കാലിക, കരാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂന്നര വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഭക്ഷ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സപ്ലൈകോയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയപ്പോഴും മാനേജ്മെന്‍റ് സ്ഥിരം ജീവനക്കാരെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

സപ്ലൈകോയിൽ 1055 ഡെപ്യൂട്ടേഷൻ ജീവനക്കാരും 2446 സ്ഥിരം ജീവനക്കാരും 8,000 താൽക്കാലിക, കരാർ ജീവനക്കാരുമുണ്ട്. ഇതിൽ താൽക്കാലിക ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കുന്നില്ല. 11 മണിക്കൂർ ജോലി ചെയ്യുന്ന ഇവർക്ക് 575 രൂപയാണ് കൂലിയെന്നും ആരോപണമുണ്ട്.

അതേസമയം, സ്ഥിരം ജീവനക്കാരുടെ ഇന്‍റേണൽ ഓഡിറ്റ് പൂർത്തിയാകാത്തതാണ് ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിന് കാരണമെന്ന് വകുപ്പ് വാദിച്ചു.