ലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലുലു മാൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇത്തരം കേസുകളിലെ പൊതുതാൽപര്യ ഹർജി വ്യവസായം അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാളിന് അനുമതി നൽകിയതെന്ന് ഹർജിക്കാരനായ എം കെ സലീമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരിജിത് പ്രസാദും അഭിഭാഷകൻ സുവിദത്ത് സുന്ദരവും വാദിച്ചു. ആക്കുളം കായലിൽ നിന്നും പാർവ്വതി പുത്തനാർ കനാലിൽ നിന്നും ചട്ടപ്രകാരമുള്ള അകലം പാലിക്കാതെയാണ് ലുലു മാൾ നിർമ്മിച്ചതെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. 2.32 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിടം നിർമ്മിക്കാൻ ലുലുവിന് അനുമതി നൽകി. എന്നാൽ 1.5 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള നിർമ്മാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അനുമതിയില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.