നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്‍റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന ഹർജിക്കാരന്‍റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യങ്ങൾ ഭരണഘടനയിലെ വ്യവസ്ഥകളുടെയും കൂറുമാറ്റ നിരോധന നിയമത്തിന്‍റെയും ലംഘനമല്ലെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വ്യതിചലിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്താൻ പാർലമെന്‍റിന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരനായ ചന്ദൻകുമാറിന്‍റെ അപേക്ഷയും അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എം.ആർ ഷാ, എം.എ സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.