റിലയൻസ് പിന്തുണയുള്ള മൃഗശാലയ്ക്കെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പിന്തുണയുള്ള ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സൊസൈറ്റി ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കുന്ന മൃഗശാലയ്‌ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. മൃഗശാല സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് ഒരു ആക്ടിവിസ്റ്റാണ് ഹർജി നൽകിയത്. ജിഇസഡ്ആർആർസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാനേജ്മെന്‍റിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഇന്ത്യക്കകത്തും പുറത്തും ജിഇസഡ്ആർആർസി മൃഗങ്ങളെ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗശാല സ്ഥാപിക്കുന്ന കാര്യത്തിൽ ജിഇസഡ്ആർആർസിയുടെ അനുഭവത്തെയും ശേഷിയെയും പൊതുതാൽപര്യ ഹർജി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ജിഇസഡ്ആർആർസി ഇതിന്റെ വിശദമായ പ്രതികരണം സമർപ്പിച്ചതിന് ശേഷം കോടതി ഓഗസ്റ്റ് 16 ന് വിഷയം കേൾക്കുകയും ജിഇസഡ്ആർആർസിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ട് ഹർജി തള്ളുകയും ചെയ്തു.
ജിഇസഡ്ആർആർസിക്ക് അനുമതിയും അംഗീകാരങ്ങളും നൽകിയ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള ജിഇസഡ്ആർആർസിയുടെ അനുമതിയും മറ്റു പ്രവർത്തനങ്ങളും നിയമപരവും അംഗീകാരമുള്ളതും തൃപ്തികരവുമാണെന്ന് ജിഇസഡ്ആർആർസി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി പറഞ്ഞു.