തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയ്ക്ക് എതിരായ ഹർജി തീർപ്പാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി അപ്രസക്തമായെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിലെ നിയമപ്രശ്നങ്ങൾ കോടതി പരിഗണിക്കണമെന്ന കമ്മിഷന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധി 2020 മാർച്ചിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 2015ലെ വാർഡ് അടിസ്ഥാനമാക്കിയുള്ള പട്ടിക പ്രകാരമാണ് സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് നടന്നതോടെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഹർജികൾ അപ്രസക്തമായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി വിധി ഭാവിയിലും അതുമായി ബന്ധപ്പെട്ട കേസുകളിലും ഉയർന്നുവന്നേക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടി ഹാജരായ അഭിഭാഷകൻ കെ പരമേശ്വർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ നിയമപരമായ പ്രശ്നങ്ങൾ പരിഗണിക്കാൻ അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്‌ എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.