ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് നീട്ടിവെച്ചു

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. കേസ് ആറാഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഇന്ന് എട്ടാമത്തെ കേസ് ആയാണ് ലാവലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. സുപ്രീംകോടതിയിൽ 32 തവണ മാറ്റിവെച്ച് കേസ് ആണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജവകുപ്പ് മുൻ സെക്രട്ടറി കെ മോഹന ചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായി സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണനയിലുള്ളത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെ നാലു മുതിർന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്. പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ,ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.