കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സുപ്രിം കോടതിയിൽ പുനർനിയമനം നൽകി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ പുനർ നിയമനം നൽകി. സ്റ്റാൻഡിംഗ് കൗൺസൽമാരായ സി കെ ശശിയെയും, നിഷെ രാജൻ ഷോങ്കറിനെയും മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

1993 മുതൽ സുപ്രിം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ സി കെ ശശി എറണാകുളം സ്വദേശിയാണ്. തൃശൂർ ചാവക്കാട് സ്വദേശിയായ നിഷെ രാജൻ ഷോങ്കർ 1998ലാണ് സുപ്രിം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. തൃശ്ശൂർ ഗവൺമെന്‍റ് ലോ കോളേജിൽ നിന്നാണ് നിഷെ രാജൻ ഷോങ്കർ നിയമപഠനം പൂർത്തിയാക്കിയത്. 2016ലാണ് ഇരുവരെയും സർക്കാർ സ്റ്റാൻഡിംഗ് കൗൺസലായി നിയമിച്ചത്. കഴിഞ്ഞ തവണയും ഇരുവരുടെയും കാലാവധി സർക്കാർ നീട്ടിയിരുന്നു.