നീറ്റ്-പിജി കൗൺസിലിങ്ങിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ഡൽഹി: നീറ്റ് പിജി കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന കൗൺസിലിങ്ങിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാരണം നിരവധി തടസ്സങ്ങളുണ്ടായിരുന്നു. വിദ്യാർത്ഥികളെ ഇനി അപകടത്തിലാക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നീറ്റ് പിജി 2022 പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടില്ലെന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിസിഇ) തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം. എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കൗൺസിലിന് കീഴിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരാണ് ഹർജി നൽകിയത്.