കാണിച്ചിക്കുളങ്ങര കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കാണിച്ചിക്കുളങ്ങര കൊലക്കേസിലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

2006 മുതൽ ജയിലിൽ കഴിയുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് ഉണ്ണിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിലെ സ്ഥിതി വ്യത്യസ്തമാണെന്നും ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ അപഹസിക്കലാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ ഉണ്ണിയും മറ്റ് പ്രതികളും സമർപ്പിച്ച ജാമ്യ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉണ്ണിയുടെ അവശ്യം.