തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നതിൽ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കണ്ടെത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. പുരുഷൻമാർ തലാഖ് വഴി വിവാഹമോചനം നേടുന്നത് പോലെ, സ്ത്രീകൾക്ക് ‘ഖുല’യിലൂടെ വിവാഹമോചനം നേടാം. തലാഖും മുത്തലാഖും ഒരുപോലെയല്ല. വിഷയം ഏതെങ്കിലും അജണ്ടയ്ക്ക് കാരണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഭാര്യാഭർത്താക്കൻമാർക്ക് ഒരുമിച്ച് ജീവിക്കാൻ താൽപ്പര്യമില്ലെങ്കിൽ ആർട്ടിക്കിൾ 142 പ്രകാരം കോടതി വിവാഹമോചനം അനുവദിക്കുമെന്നും കോടതി പറഞ്ഞു. തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക ബേനസീർ ഹീന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

താൻ തലാഖിന്‍റെ ഇരയാണെന്നും വിവാഹമോചനത്തിന് ഒരു പൊതു മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും ഹീന ഹർജിയിൽ പറയുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച കോടതി തലാഖ് വിഷയം പരിഗണനയിൽ വയ്ക്കാതെ വിടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 29ലേക്ക് മാറ്റി.