ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കൽ സ്റ്റേ ചെയ്ത് സുപ്രീം കോടതി. റെയിൽവേ സ്റ്റേഷനു സമീപമുള്ള കോളനിയിൽ താമസിക്കുന്ന 50,000 പേരെ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇത് മാനുഷികമായ കാര്യമാണെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.

ഏഴ് ദിവസത്തിനകം മാറിയില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാമെന്നും പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും ഇതിനായി ഉപയോഗിക്കാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതനുസരിച്ച് കോളനി നിവാസികൾ ജനുവരി 9 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകി.

1947 മുതൽ ഈ കോളനിയിൽ താമസമാക്കിയവരും ഉണ്ട്. ചിലർക്ക് പട്ടയങ്ങളുണ്ട്. ഭൂമി വാങ്ങിയെന്ന് ചിലർ പറയുന്നു. 60-70 വർഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോൾ അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അവർ അനധികൃതമായി താമസിച്ചാലും അവരുടെ പുനരധിവാസം ക്രമീകരിക്കണം. ഈ മാനുഷിക പ്രശ്നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്താൻ ഉത്തരാഖണ്ഡ് സർക്കാരിനും റെയിൽവേയ്ക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. ഹർജി ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.