സീറോ മലബാർ സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ വിവിധ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപത നൽകിയ ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സമർപ്പിച്ച ഹർജിക്കൊപ്പം താമരശ്ശേരി രൂപത സമർപ്പിച്ച ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ബത്തേരി രൂപതയുടെ ഹർജിയിൽ നോട്ടീസ് അയച്ചതിനാൽ താമരശ്ശേരി രൂപതയുടെ ഹർജിയിൽ സുപ്രീം കോടതി പ്രത്യേക നോട്ടീസ് അയച്ചിരുന്നില്ല. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. സംസ്ഥാന സർക്കാരും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടുന്നതാണ് എതിർ കക്ഷികൾ.

സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് രൂപതകൾ സുപ്രീം കോടതിയെ സമീപിച്ചത്. സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട കേസിലെ വിധി എല്ലാ ക്രിസ്ത്യൻ സഭകളെയും ബാധിക്കുമെന്ന് ബത്തേരി, താമരശ്ശേരി രൂപതകൾ വാദിച്ചു.