നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് ആശ്വാസം

ഡൽഹി: 2016 നവംബർ എട്ടിന് രാത്രി മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി വിധി. അഞ്ച് പേരടങ്ങുന്ന ഭരണഘടനാ ബെഞ്ചിൽ നാല് പേർ നോട്ട് നിരോധനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ജസ്റ്റിസ് നഗരത്ന ഭിന്നമായ വിധിയാണ് പ്രസ്താവിച്ചത്. കേന്ദ്രസർക്കാരിന് ഏറെ ആശ്വാസം നൽകുന്ന സുപ്രധാനമായ വിധിയാണ് വന്നിരിക്കുന്നത്.

നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് വിധിയില്‍ ജസ്റ്റിസ് ഗവായി വ്യക്തമാക്കി. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി വിധി വ്യക്തമാക്കുന്നു. ജസ്റ്റിസ് ഗവായിയുടെ വിധിയോട് യോജിക്കുന്ന തരത്തിലായിരുന്നു മറ്റ് മൂന്ന് ജസ്റ്റിസുമാരും വിധി പ്രസ്താവിച്ചത്.

ഗവായിയുടെ വിധിയില്‍നിന്നും വ്യത്യസ്തമാണ് ബി.വി നാഗരത്‌നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടി ആരംഭിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ വ്യക്തമാക്കി.