വാക്കുപാലിച്ച് സുരേഷ് ഗോപി; ഇടമലക്കുടിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കി

ഇടമലക്കുടി: മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നൽകിയത് ഉജ്ജ്വല സ്വീകരണം. താളമേളങ്ങളോടെ കാട്ടുപൂക്കൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതാദ്യമായാണ് അദ്ദേഹം ഇടമലക്കുടിയിൽ എത്തുന്നത്.

തിങ്കളാഴ്ച തന്നെ സുരേഷ് ഗോപി അടിമാലിക്കടുത്തുള്ള ആനച്ചാലിൽ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വന്തം വാഹനത്തിലാണ് പെട്ടിമുടിയിലെത്തിയത്. രണ്ട് വർഷം മുമ്പ് പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

അവിടെ നിന്ന് ദുർഘടമായ റോഡിലൂടെ ജീപ്പിൽ 8 കിലോമീറ്റർ അകലെയുള്ള ഇഡ്ഡലിപ്പാറക്കുടിയിലെത്തി. കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുടിയുടെ ആചാരപ്രകാരം നൃത്തവും വാദ്യമേളങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ അദ്ദേഹത്തിന് പൂക്കൾ നൽകി.