വാടക ഗര്‍ഭധാരണം: നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമെതിരേ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര–വിഘ്നേഷ് ശിവൻ ദമ്പതികൾക്കു കുഞ്ഞു പിറന്നതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. രാജ്യത്തു നിലവിലുള്ള ഇത്തരം ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.

21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോടു തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ചെന്നൈയിൽ പറഞ്ഞു.  

ജൂണിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതായി ഇന്നലെയാണ് ഇരുവരും സമൂഹമാധ്യമങ്ങൾ വഴി പുറത്തറിയിച്ചത്.