സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. എം.എൽ.എയോ മന്ത്രിയോ ആകാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന പറഞ്ഞു.

“കടകംപള്ളിക്ക് രാഷ്ട്രീയക്കാരനാകാൻ പോലും യോഗ്യതയില്ല. കടകംപള്ളി ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ്. കയറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അത് സംഭവിച്ചു എന്നും പറയുന്നില്ല. ഫോണിൽ മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ മുറിയെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചു. മുറിയിൽ ചെല്ലാൻ നിർബന്ധിച്ചു. പലരും സാധാരണ ചെയ്യുന്നതുപോലെ എനിക്ക് അത് ദുരുപയോഗം ചെയ്യാനും ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. പക്ഷേ, ചെയ്തില്ല. ഇക്കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയരുതെന്ന് ശിവശങ്കർ പറഞ്ഞു. ഇതിന് തെളിവുകളുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുണ്ട്. പറയുന്നത് സത്യമല്ലെങ്കിൽ കടകംപള്ളി എനിക്കെതിരെ കേസ് കൊടുക്കട്ടെ. അല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെ”, സ്വപ്ന പറഞ്ഞു.

“ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കടകംപള്ളി. ഞാനും അവിടെയുണ്ടായിരുന്നു. ഹോട്ടലിൽ മുറിയെടുക്കാമെന്ന് പോലും പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. മാന്യമായി പെരുമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം കടകംപള്ളിക്ക് എന്നോട് ദേഷ്യമായിരുന്നു”, സ്വപ്ന കൂട്ടിച്ചേർത്തു.