സത്യപ്രതിജ്ഞാ ചടങ്ങ് 50-ാം ദിവസം; ബിജെപി കൗണ്‍സിലർ ചട്ടം ലംഘിച്ചെന്ന് പരാതി

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ചട്ടം ലംഘിച്ച് കൗണ്‍സിലറുടെ സത്യപ്രതിജ്ഞ. തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ, അന്‍പതാം ദിവസം സ്ഥാനമേറ്റ ബിജെപി കൗണ്‍സിലറുടെ അംഗത്വം റദ്ദായെന്നാണ് കോണ്‍ഗ്രസ് വാദം. തിരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയും മുഴുവൻ ആനുകൂല്യങ്ങളും കൈപറ്റുകയും ചെയ്തിട്ടുണ്ട്.

2022 ജൂൺ 22ന് കോടതി ഉത്തരവിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി പദ്മകുമാരിയെ കോർപ്പറേഷൻ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനമൊഴിഞ്ഞതായി കണക്കാക്കണമെന്നാണ് ചട്ടം. എന്നാൽ കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം അമ്പതാം ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിയമലംഘനത്തിന് ഒത്താശ ചെയ്ത മേയർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷം വിഷയം ഉന്നയിച്ച് പരാതി നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഐലന്റ് വാർഡിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി പദ്മകുമാരി ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ, പരാതി ഉയർന്നതോടെ ഒരു വോട്ട് അസാധുവാക്കുകയും ടോസിലൂടെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം, സത്യപ്രതിജ്ഞാ ചടങ്ങ് 30 ദിവസത്തിനുള്ളിൽ നടത്താതെ, വ്യാപകമായ പരാതികളെ തുടർന്ന് വ്യാഴാഴ്ച തിടുക്കത്തിൽ നടത്തുകയായിരുന്നു.