120 കോടിയുടെ നിക്ഷേപവുമായി താജ് ഗ്രൂപ്പ് വയനാട്ടിൽ

കൽപറ്റ: വയനാടിന്‍റെ ടൂറിസം വികസന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ തരിയോട് മഞ്ഞൂറയിൽ ഒരുക്കി താജ് ഗ്രൂപ്പ്. ഒറ്റയടിക്ക് 120 കോടി രൂപയുടെ ടൂറിസം നിക്ഷേപമാണ് താജ് ഗ്രൂപ്പ് വയനാട്ടിൽ നടത്തിയത്. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറിൽ പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമ്മിച്ച താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ വിനോദ സഞ്ചാരികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്രവാസി മലയാളി എൻ.മോഹൻകൃഷ്ണന്‍റെ സ്വപ്ന പദ്ധതിയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടൽ. ഇതിലൂടെ നിരവധി പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. താജ് വയനാട് ആരംഭിക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖല മാത്രമല്ല, മുഴുവൻ സാമ്പത്തിക മേഖലയേയും പുനരുജ്ജീവിപ്പിക്കുമെന്ന് ബാണാസുര സാഗർ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സിഎംഡി എൻ. മോഹൻകൃഷ്ണൻ പറഞ്ഞു.

ജലാശയത്തോട് ചേർന്നുള്ള ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ ബാണാസുര തടാകത്തിന്‍റെയും കുന്നുകളുടെയും മനോഹരമായ കാഴ്ചയാണ് വാഗ്ദാനം ചെയ്യുന്നത്. ഭൂമി, ആകാശം, ജലാശയം എന്നിവയുടെ പനോരമിക് കാഴ്ച നൽകുന്ന മുറികൾ, കോട്ടേജുകൾ, വില്ലകൾ, മൂന്ന് റെസ്റ്റോറന്‍റുകൾ എന്നിവയാണ് പ്രധാന പ്രത്യേകത. 864 ചതുരശ്ര അടി വിസ്തീർണമുള്ള പ്രസിഡൻഷ്യൽ വില്ലയും സജ്ജീകരിച്ചിട്ടുണ്ട്.