താലിബാൻ ഭരണം ; അഫ്ഗാനിസ്ഥാനിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു

അഫ്ഗാനിസ്ഥാൻ: താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും വഷളായതോടെ കൊലപാതകം, ആത്മഹത്യ, പരസ്പര സംഘർഷം, കവർച്ച എന്നിവയുടെ നിരക്ക് വർദ്ധിച്ചതായി ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ നേരിടുന്നത്.

ഓഗസ്റ്റ് 19 ന് ബാൽഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാർ-ഇ-ഷെരീഫിൽ ഒരു വയോധികനായ ടാക്സി ഡ്രൈവറെ ആയുധധാരികളായ കൊള്ളക്കാർ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം മസാർ-ഇ-ഷെരീഫിലെ പോലീസ് ഡിസ്ട്രിക്റ്റ് 10 ൽ നിന്ന് മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ, കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ നംഗർഹാറിലെ ഒരു യൂണിവേഴ്സിറ്റി ലക്ചററെ ജലാലാബാദ് നഗരത്തിൽ കൊള്ളക്കാർ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 5 ന് നടന്ന മറ്റൊരു സംഭവത്തിൽ, നാലംഗ സംഘം ഒരാളെ ജീവനോടെ കത്തിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രതിസന്ധി കാരണം കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.