ആൺകുട്ടികളോട് സംസാരിക്കുന്നു ; മാതാപിതാക്കൾ മകളെ കനാലിൽ തള്ളിയിട്ടു

മീററ്റ്: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ മൂന്നു ദിവസമായി കാണാതായ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. മകളെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ ബബ്ലൂ, ഭാര്യ റൂബി എന്നിവരാണ് അറസ്റ്റിലായത്.

നിരവധി ആൺകുട്ടികളോട് സംസാരിക്കുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതിനാലാണ് മകളോട് ദേഷ്യം തോന്നിയതെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ ഒന്നിനാണ് ബബ്ലൂവും റൂബിയും പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് മീററ്റ് എസ്പി കേശവ് കുമാർ പറഞ്ഞു.

അന്വേഷണത്തിൽ കുട്ടിയെ കനാലിലേക്ക് തള്ളിയിട്ടതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചു. ഇവർ നൽകിയ വിവരമനുസരിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.