ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്; സംസ്ഥാന വ്യാപക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.എം.കെ

ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങൾ നടത്താൻ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഈ വർഷം നവംബർ നാലിന് സംസ്ഥാനത്തുടനീളം പൊതുയോഗങ്ങൾ നടത്താൻ തീരുമാനിച്ചതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു.

തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ് നാട് നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വിശദീകരണവും യോഗങ്ങളിൽ നൽകും. പ്രമേയത്തിൻ മേലുള്ള ചർച്ചയും ഉണ്ടാകും.

ഒക്ടോബർ 13ന് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിഎംകെയുടെ യൂത്ത് ആൻഡ് സ്റ്റുഡന്‍റ്സ് വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കേന്ദ്ര നയത്തെ വിമർശിച്ചിരുന്നു.