ഡൽഹിയിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള നിരോധനം ഉറപ്പാക്കാൻ സംഘങ്ങളെ നിയോ​ഗിച്ചു

ന്യൂഡൽഹി: വായുവിന്‍റെ ഗുണനിലവാരം മോശമായതിനാൽ തലസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പാക്കാൻ 586 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. നവംബർ 1 മുതൽ കാറ്റിന്‍റെ വേഗതയും ദിശയും പ്രതികൂലമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെന്നും ഇത് വായു ഗുണനിലവാര സൂചികയെ ‘ഗുരുതര’ വിഭാഗത്തിലേക്ക് തള്ളിവിടുമെന്നും റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗ്രേഡഡ് റെസ്പോൺസ് പ്ലാൻ ആക്ഷൻ മൂന്നാം ഘട്ടത്തിനു കീഴിൽ നിർമ്മാണം, പൊളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) എൻസിആറിന് നിർദ്ദേശം നൽകി.

പിഡബ്ല്യുഡി, എംസിഡി, റെയിൽവേ, ഡിഡിഎ, ഡൽഹി മലിനീകരണ നിയന്ത്രണ സമിതി എന്നിവയുൾപ്പെടെ തലസ്ഥാനത്തെ എല്ലാ നിർമ്മാണ ഏജൻസികളുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും യോഗം ചേർന്നു. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 586 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 521 വാട്ടർ സ്പ്രിങ്ക്ളറുകൾ, 223 ആന്‍റി സ്മോഗ് ഗണ്ണുകൾ, 150 മൊബൈൽ ആന്‍റി സ്മോഗ് ഗണ്ണുകൾ എന്നിവ മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്.